Kerala
പാലക്കാട്: പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗൺ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ടയര് കത്തിയതാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും വലിയ രീതിയിൽ തീയും പുകയും ഉയര്ന്നതിനാൽ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് ഷൊര്ണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും കൂടുതൽ അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
തൊഴിലാളികൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. 50ൽ അധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. തീപിടുത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് ഇപ്പോഴും അഗ്നിശമന സേന തുടരുന്നുണ്ട്.
Kerala
മണിമല: കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ സ്പെഷ്യൽ സർവീസ് ബസ് ആണ് അഗ്നിക്കിരയായത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.
പുലർച്ചെ നാല് മണിയോടെയാണ് മണിമലയ്ക്കടുത്ത് പഴയിടത്ത് വച്ച് ബസിന് തീപിടിച്ചത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കിയിരുന്നു. തുടർന്ന് ബസിന്റെ പിൻവശത്ത് നിന്ന് തീപടരുകയായിരുന്നു.
അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. 28 യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
Kerala
കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫാൻസി-കളിപ്പാട്ട കടകൾക്കാണ് അഗ്നിബാധ.
എട്ട് അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
സമീപത്തെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീപടർന്നതായാണ് പ്രാഥമിക നിഗമനം.
Kerala
പാലാ: കോട്ടയം പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീപിടിത്തത്തിൽ ലോറിയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിയാണ് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചത്. കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന വിവാഹ സത്കാരത്തിന് ശേഷം സാധനങ്ങളുമായി തിരികെ പോകുന്പോഴായിരുന്നു അപകടം.
ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ലോറിയാണ് അപകടത്തിൽപെട്ടത്. കസേര ഉൾപ്പെടെയുള്ള സാധനങ്ങളായിരുന്നു ലോറിയിലുണ്ടായിരുന്നത്. വിവരം അറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തി.
Kerala
തിരുവനന്തപുരം: ക്ഷേത്രക്കിണറ്റിൽ വീണ് കീഴ്ശാന്തിക്ക് ദാരുണാന്ത്യം. അട്ടക്കുളങ്ങര പുത്തൻതെരുവ് ഗ്രാമ സമുച്ചയം അഗ്നിശ്വര മഹാദേവക്ഷേത്രത്തിലാണ് സംഭവം. കീഴ്ശാന്തി നവനീത് (20) ആണ് മരിച്ചത്. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് നവനീത്.
ക്ഷേത്രത്തിലെ മേൽശാന്തിയായ പിതാവിനെ സഹായിക്കാൻ കീഴ്ശാന്തിയായി എത്തിയതാണ് നവനീത്. അഭിഷേകത്തിനായി കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് അപകടം. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിന് വിവരമറിയിച്ചു. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ ക്ഷേത്ര ജീവനക്കാരും നാട്ടുകാരും ചേർന്ന് നവനീതിനെ പുറത്തെടുത്തു.
ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവനീത് അപസ്മാരം ബാധിച്ച് കിണറ്റിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.
Kerala
കണ്ണൂർ: തലശേരി കണ്ടിക്കലിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് 3.30ഓടെയാണ് തീപിടിത്തമുണ്ടായത്.
വെൽഡിംഗ് ജോലിക്കിടെയുണ്ടായ തീപൊരിയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ വിവിധ ഫയർ ഫോഴ്സ് സ്റ്റേഷനുകളിൽ നിന്നെത്തിയ എട്ട് യൂണിറ്റുകളും വിമാനത്താവളത്തിലെ യൂണിറ്റും ദൗത്യത്തിൽ പങ്കെടുത്തു.
തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്കും തീപടർന്നിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഥാപനത്തിൽ നേരത്തെ ശേഖരിച്ചുവച്ച പ്ലാസ്റ്റിക്കാണ് കത്തുന്നത്.
സ്പീക്കർ എ. എൻ. ഷംസീർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാത്രി വൈകിയും ദൗത്യം തുടരും.
Kerala
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് നശിച്ചു. കോഴിക്കോട് തൊണ്ടയാട് ബൈപാസ് റോഡിന് സമീപത്താണ് അപകടം സംഭവിച്ചത്. റെയിഞ്ച് റോവർ കാർ ആണ് തീപിടിച്ച് നശിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പുക ഉയരുന്നത് കണ്ട് കാറിനുള്ളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി തീകെടുത്തി.
Kerala
കൊച്ചി: മനയ്ക്ക കടവ് പാലത്തിന് സമീപം ടിപ്പർ ലോറി മരത്തിലിടിച്ച് അപകടം. എതിർ ദിശയിൽ നിയന്ത്രണം വിട്ടെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് ലോറി മരത്തിലിടിച്ച് അപകടമുണ്ടായത്.
കാറിൽ തട്ടിയ ശേഷമാണ് ലോറി മരത്തിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ലോറി ഡ്രൈവർ മനാഫിന് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞ് ഉടൻതന്നെ തൃക്കാക്കര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ മനാഫിനെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് പുറത്തെടുക്കുകയായിരുന്നു. മനാഫിനെ ഉടൻ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പാലക്കാട്: ചാലിശേരി സെന്ററിൽ വൻ തീപിടിത്തം. ആറോളം കടകളിലാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഫൂട്ട് വെയർ ഷോപ്പ്, പച്ചക്കറിക്കട, ബേക്കറി തുടങ്ങി ആറോളം കടകളിലാണ് തീ പടർന്നത്.
വ്യാപാരികൾ കട അടച്ച് മടങ്ങുന്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ആദ്യം ഒരു കടയിലാണ് തീ കണ്ടത്. അത് പിന്നീട് നാലുകടകളിലേക്ക് പടർന്നു. തുടർന്ന് ആറോളം കടകളിലേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു.
കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Kerala
പത്തനംതിട്ട: പന്പയ്ക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനത്തിന് തീപിടിച്ചു. ദർശനത്തിനായി പോയ ശബരിമല തീർത്ഥാടകരുടെ വാഹനം ആണ് പമ്പ ചാലക്കയത്തിന് സമീപം വെച്ച് തീപിടിച്ചത്.ഹൈദരാബാദ് സ്വദേശികളുടെ ടാക്സി കാറാണ് തീപിടിച്ചത്.
പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തീർഥാടകരെ ഉടൻ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
Kerala
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തുണ്ടായ പൊട്ടിത്തെറിയിൽ സംശയാസ്പദമായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡ്. ബുധനാഴ്ച രാവിലെയാണ് ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപം പൊട്ടിത്തെറിയുണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.വെൽഡിംഗിനെത്തിയ രണ്ട് പേർക്കാണ് പരിക്കേറ്റത്. ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടെ ആയിരുന്നു സംഭവം.
ഏറെകാലമായി ഉപയോഗിക്കാതെ കിടന്ന ശുചിമുറികൾ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക് തുറന്ന് കൊടുക്കാനായിരുന്നു പദ്ധതി. പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഉപയോഗിക്കാതെ കിടന്ന ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്റെ മുകളിൽ വെൽഡിംഗ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തൽ.
National
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഷാംനാഥ് മാർഗിന് സമീപത്തായിരുന്നു അപകടം. യാത്രക്കാരുമായി പോയ ബസിലാണ് തീപിടുത്തമുണ്ടായത്.
ബസ് ജീവനക്കാർ തീ പടരുന്നത് കണ്ട് ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായം ഒഴിവായി. ഐഎഎസ്ബിടിയിലേക്ക് പോകുന്ന സമയത്താണ് ബസിന് തീപിടിച്ചതെന്നും ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു.
മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
Kerala
കൊല്ലം: തങ്കശേരി ആൽത്തറമൂട്ടിൽ വീടുകൾക്ക് തീപിടിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതായാണ് വിവരം. സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് വീടുകളിലേക്ക് തീ പടരുകയായിരുന്നു. വീടുകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ പടരുന്നുണ്ട്. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. ആളപായങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Kerala
കണ്ണൂർ: താവുകുന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞ് ഛത്തീസ്ഗഢ് സ്വദേശിക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഉച്ചയ്ക്ക് 12.30ന് ആയിരുന്നു അപകടം സംഭവിച്ചത്. ലോറിയുടെ കാബിനിലും പിന്നിലുമായി എട്ട് പേരുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞതോടെ നന്ദുലാൽ ലോറിക്ക് അടിയിൽ പെടുകയായിരുന്നു.
കുഴൽക്കിണറിന്റെ പണി കഴിഞ്ഞ് വരികയായിരുന്ന തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തൊഴിലാളികളെ പുറത്തെത്തിക്കാനായത്.